സംസ്ഥാനത്ത് പെൻഷൻ വിതരണം ജൂലൈ 14 മുതൽ ആരംഭിക്കും. സാമൂഹിക സുരക്ഷാ പെൻഷൻ ഇനത്തിൽ 768 കോടിയും ക്ഷേമനിധി ബോർഡ് പെൻഷനായി 106 കോടിയും ഉൾപ്പെടെ 874 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാനത്ത് 60 ലക്ഷത്തിലധികം ആളുകൾക്ക് 1600 രൂപ വീതം പെൻഷൻ നൽകുന്നുണ്ട്.
അതിനിടെ ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിന് കുറച്ച് ഫണ്ട് ലഭിക്കാന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനെതിരായ കേന്ദ്രസർക്കാരിന്റെ വിവേചനപരമായ നടപടി അവസാനിപ്പിക്കണമെന്ന് നിർമ്മല സീതാരാമനോട് ആവശ്യപ്പെട്ടു. യുജിസിയിൽ നിന്ന് 750 കോടി അനുവദിക്കാനും പെൻഷൻ, ആരോഗ്യ ഗ്രാന്റുകൾ എന്നിവയ്ക്കായി തുക അനുവദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
ഈ സാമ്പത്തിക വർഷം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. നികുതി വിഹിതത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് വിവേചനം കാണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നേരത്തെ 3.9 ശതമാനം നികുതി വിഹിതമാണ് കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിച്ചിരുന്നത്. ഇത് ഇപ്പോൾ 1.92 ശതമാനമായി കുറഞ്ഞു.
ജിഎസ്ടി നടപ്പാക്കുമ്പോൾ നൽകാവുന്ന നഷ്ടപരിഹാരം കേന്ദ്രം നിർത്തിയതും കേരളത്തിന് തിരിച്ചടിയായി. സംസ്ഥാനത്തിന്റെ കടമെടുക്കൽ പരിധി വെട്ടിക്കുറച്ചതിനെ അദ്ദേഹം വിമർശിച്ചു. കിഫ്ബി, പെൻഷൻ സ്‌കീം എന്നിവ മുഖേന എടുത്ത വായ്പയുടെ പേരിലാണ് കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറയ്ക്കുന്നത്. ഇതുമൂലം 30,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. നികുതി വരുമാനത്തിൽ വലിയ കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു.