October 2, 2023

“പി.വി അൻവറിന്റെ മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണം” സാവകാശം വേണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി.

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച്‌ പി.വി.അൻവർ എം.എൽ.എയും കുടുംബവും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണം എന്ന് ഹൈക്കോടതി ഉത്തരവിട്ടു. നടപടികൾക്ക് കൂടുതൽ സമയം വേണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി. കോടതിയലക്ഷ്യ ഹർജിയിൽ അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.

മിച്ചഭൂമി തിരിച്ചുപിടിക്കാൻ 2017ൽ ഹൈക്കോടതി സംസ്ഥാന ലാൻഡ് ബോർഡിനും താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ പി.വി.അൻവറിനും കുടുംബത്തിനും നിർദേശം നൽകിയിരുന്നു. എന്നാൽ സർക്കാർ നടപടിയെടുക്കാത്തതിനാൽ 2022 ജനുവരി 13ന് ഇത് അഞ്ച് മാസത്തേക്ക് കൂടി നീട്ടി നൽകി. എന്നിട്ടും നടപടിയാകാതെ സർക്കാരിന്റെ മെല്ലെപ്പോക്ക് തുടർന്നതോടെ കോടതി നിലപാട് കടുപ്പിച്ചു.

കോടതിയലക്ഷ്യ ഹർജി ഇന്ന് പരിഗണിച്ചപ്പോൾ നടപടിയുടെ റിപ്പോർട്ട് സമർപ്പിക്കാൻ 10 ദിവസത്തെ സാവകാശം വേണമെന്ന് സർക്കാർ വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ മിച്ചഭൂമി തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ വിശദമായ സത്യവാങ്മൂലം അടുത്ത ചൊവ്വാഴ്ചയ്ക്കകം സമർപ്പിക്കാൻ ജസ്റ്റിസ് രാജാ വിജയരാഘവൻ സർക്കാരിനോട് നിർദേശിച്ചു.

മലപ്പുറത്തെ വിവരാവകാശ പ്രവർത്തകൻ കെ വി ഷാജി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിൽ അൻവറിനും കുടുംബത്തിനും 226.82 ഏക്കർ ഭൂമിയുണ്ടെന്ന് കാണിച്ചിരുന്നു.

എന്നാൽ സാങ്കേതിക പിഴവാണെന്ന് പറഞ്ഞ് അൻവർ തിരുത്തിയെങ്കിലും പരിശോധനയിൽ 22 ഏക്കറിലധികം ഭൂമി അൻവറിന്റെയും കുടുംബത്തിന്റെയും പേരിലുള്ളതായി കണ്ടെത്തി. എന്നാൽ മറ്റ് ജില്ലകളിലും ഭൂമിയുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഹർജിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടു.